Thursday, August 9, 2012

ദിനചതുരങ്ങൾ

ചീട്ട്

ലക്ഷമാറു കൊടുക്കേണ-

മംഗത്വക്കാർഡു കിട്ടുവാൻ!

ഞങ്ങൾ ചുമട്ടുകാരിന്നു്

ചരക്കിൻ മുതലാളികൾ!

പണിയാതെ പണം വാരാൻ

വേറുണ്ടോ,വഴി വല്ലതും?

നോക്കി നിന്നാൽ പണംകിട്ടു-

മേതു നാടുണ്ടു് ഭൂമിയിൽ?

----*----



ഓട്ടം

നിരന്തം കാല വാനത്തിൽ

തരി പോലൊരു ജീവിതം,

പോരടിച്ചു തുലയ്ക്കാതെ

മരണം വരെ,യോടുക!

ചിരശാന്തി സ്വരൂപത്തിൽ

നിരാമയ,മിരിക്കുക!

സർവ്വതും സ്വന്തമാണപ്പോൾ

താൻതന്നെ,യഖിലേശ്വരൻ!

----*----

രക്ഷ



രക്ഷിപ്പീലാരു,മാരേയും

ശിക്ഷയേകാനുമില്ലൊരാൾ!

ഓരോരുത്തർക്കു,മുണ്ടോരോ

മതവും സ്വന്ത ദൈവവും !

ദൈവങ്ങൾ കൂടിയാടുമ്പോൾ

ഭവിക്കും നന്മതിന്മകൾ!

അവയിൽ സ്ഥിതി ചെയ്യുന്നു

ജീവനും സർവ്വ സത്യവും!

----*----

സ്നേഹം

സ്നേഹം സംതൃപ്തിയാ,ണപ്പോ-

ളവനും നീയു,മുണ്ടതിൽ!

ഞാനാകുന്നതു നീതന്നെ

നീയാം ഞാൻ തന്നെ സർവ്വതും!

അന്നാളിൽ നമ്മളൊന്നാകു-

മന്നു പൂർണ്ണത കൈവരും!

എല്ലാ വേദനയും മാറി-

യെത്തും നിത്യാനുഭൂതിയിൽ!

----*----

സംതൃപ്തി



സ്നേഹം സംതൃപ്തിയാകുന്നു

തൃപ്തിയാകുന്നു പൂർണ്ണത!

പരിപൂർണ്ണത തൻ വീട്ടി-

ലില്ല വേദന; ദുഃഖവും!

ഒരിയ്ക്കൽ നമ്മ,ളൊന്നിയ്ക്കും

അവിടെപ്പൂർണ്ണ ശാന്തിയിൽ!

ഭുജിയ്ക്കും പരമാനന്ദ-

മളവില്ലാതെ സുസ്ഥിരം!

----*----




വിവരദ്രോഹി

സ്വന്തം ശരീരമാണേറ്റ-

മുത്തമൻ വൈദ്യനെപ്പൊഴും

അത്യാവശ്യം സഹായിച്ചാൽ

മതിയേതു വിപത്തിലും

വിവരദ്രോഹി തൊട്ടെന്നാൽ

കുളം കുത്തും പലപ്പൊഴും!

പൂർണ്ണ ശ്രദ്ധ പുലർത്തേണ-

മാദി തൊട്ടേ സഹായികൾ!

----*----











No comments:

Post a Comment