Saturday, February 25, 2012

മനുഷ്യപുത്രനുമായി..14



ഒരു

നിശ്ശബ്ദാഭിമുഖം

           -14-

ഇതെൻ വെറും വിലാപങ്ങ-

ളഥവാ,ജൽപ്പനങ്ങളോ?

അറിവില്ലാത്തവൻ, ഞാൻ സ്വ-

മുഖം കാണാത്തവൻ പുറം-

പോക്കിൽ കുരുത്തു കുറ്റിച്ച

കാണാ,ത്തകരയല്ലയോ?


thatha

കാണിച്ചാലും ദയാ ദൃഷ്ടി

കൊണ്ടിതിൻ സത്യ സൌഷ്ഠവം.

നിങ്ങൾ കണ്ണു തുറക്കായ്കി-

ലെവ്വിധം കാണു മെൻമുഖം?

ഈ,മുഖം കാണുവാൻ മാർഗ്ഗ-

മില്ലാ മിഴികളെന്നിയേ!
            ----*----
                  -എബ്രാഹം മൂഴൂർ





















Friday, February 24, 2012

മനുഷ്യപുത്രനുമായി..13

ഒരു

നിശ്ശബ്ദാഭിമുഖം

          -13-

നിന്റെ രക്തം സ്വരുക്കൂട്ടി

സ്വന്ത വാഴ്ച്ച,യഹന്തയും,

ലോകമെങ്ങു,മുറപ്പിക്കാ-

നോടിക്കൂടു,മവിജ്ഞരും

കോൺക്രീറ്റു കാടു തീർക്കുന്ന

വെറും പൊങ്ങച്ച വൃത്തിയും

എന്റെ ചിത്തം മഥിക്കുമ്പോൾ

അതു ഞാ;നറിയുന്നു ഞാൻ!

അതേ,ഞാൻ തന്നെ;നീയല്ലീ

കുരിശ്ശിൻ ശില്പിയാവതും

തെരുഭൂവി,ലതിൽതൂങ്ങി

ഉറക്കെ പ്രലപിപ്പതും!

------------------------തുടരും


Tuesday, February 21, 2012

മനുഷ്യപുത്രനുമായി..12

ഒരു

നിശ്ശബ്ദാഭിമുഖം

           -12-

അവർ തന്ന വെളിച്ചം താ-

നല്ലോ നിന്റെ വചസ്സുകൾ!

അഥവാ,ജ്ഞാനസമ്പൂർണ്ണൻ

ദൈവം നീതന്നെ,യാകിലോ,

കിഴക്കിന്റെ മഹാചാര്യ-

ശിഷ്യ,നീ ജ്ഞാനമല്ലയോ?

നിനക്കെൻ ചതുർവേദങ്ങ-

ളന്യമാകുന്ന,തെവ്വിധം?

പ്രണമിക്കട്ടെ നിന്മുമ്പിൽ

നിന്നാചാര്യർക്കു മുന്നിലും!

അവർ പൌരസ്ത്യ ദിക്കിന്റെ

വിജ്ഞരെന്നറിയുന്നു ഞാൻ.

അവരെൻ പൂർവ്വികർ സത്യ-

ദൃഷ്ടാക്കൾ വേദപാലകർ

സർവ്വതും സമമെന്നുള്ള

സാമദർശനമുള്ളവർ!

കിഴക്കിൻ ബ്രഹ്മബീജത്താൽ

മേരിയാം യൂദനന്മയിൽ
നിന്റെ ജന്മം ഭവിച്ചെങ്കി-

ലെത്ര നന്നെത്ര സുന്ദരം!

നിൻ ദയാസിദ്ധി വാക്കായും

കർമ്മമായും മനുഷ്യരിൽ,

പ്രവഹിക്കുന്നു,വെന്നാളു-

മെങ്കിലെത്ര മനോഹരം
------------------------തുടരും

-എബ്രാഹം മൂഴൂർ


Saturday, February 18, 2012

മനുഷ്യപുത്രനുമായി..11

ഒരു

നിശ്ശബ്ദാഭിമുഖം

-11-

ഞാനില്ലെന്നാകി,ലില്ലല്ലോ

ദൈവവും ദേവ വൃന്ദവും!

ഇവരെല്ലാ,മിരിക്കുന്നോ-

രിടമൊ-ന്നെന്റെ ഹൃത്തടം!

അവനെന്നുള്ളി,ലില്ലെങ്കി-

ലെങ്ങുമില്ലറിയുന്നു ഞാൻ!

അവ,നെന്നുള്ളി,ലില്ലെങ്കിൽ

ഞാനുമി,ല്ലറിയുന്നു ഞാൻ!

ഈ,വെള്ളത്താളിലുള്ളോരീ

അക്ഷരം തന്നെയാണു ഞാൻ!

ഞാനാ,ണക്ഷര,മദ്ധ്യായം,

വേദവും സർവ്വ കാര്യവും(5)!

എന്നിൽ നിന്നന്യ,മൊന്നില്ല-

യെന്നേ ചൊൽവു,മനീഷികൾ-

ആർഷഭാരത പുണ്യങ്ങൾ

ബുദ്ധന്മാർ,സർവ്വ ചിന്തകർ-

മാനസം കൊണ്ടു ബ്രഹ്മാണ്ഡ-

മാകെ,യമ്മാനമാടിയോർ!

അവരെൻ പൂർവ്വികന്മാർ, ര-

ണ്ടായിരത്തിനു,മപ്പുറം,

വിശ്വത്തിനു വിളക്കായി-

ട്ടറിവായി തെളിഞ്ഞവർ!
---------------
(5)തൈത്തിരിയോപനിഷത്ത്:3/10,6
       ------------------------തുടരും
-എബ്രാഹം മൂഴൂർ






Friday, February 17, 2012

മനുഷ്യപുത്രനുമായി..10

ഒരു

നിശ്ശബ്ദാഭിമുഖം


          -10-


അന്ത്യം കണ്ടവനാരുണ്ടീ

ഞാനാണാദിയു,മന്തവും(4)!

ത്യജിച്ചീടട്ടെ,ദൈവത്തിൻ

ജനമെന്നുള്ള മിഥ്യയെ!

സ്വീകരിക്കുന്നു ദൈവത്തിൻ

ജനമെന്നുള്ള സത്യവും,

വിശ്വാത്മാവായ ദൈവത്തിൻ

മക്കൾ സർവ്വരുമാകയാൽ!

സ്വർഗ്ഗസ്ഥനായ ദൈവത്തെ

നിരസിക്കുന്നതാരവൻ?

ആകാശത്തിലെ ദൈവത്തെ

സ്വീകരിക്കുന്ന ഞാനവൻ!

   ഞാനാരെന്നോ,വെറും മർത്യൻ

വിശ്വ സാഗരമാലയിൽ

അലയും ചെറു നീർപ്പോള

നിമിഷാസ്ഥിത്വമുള്ളവൻ!

അന്നേരവും പ്രപഞ്ചത്തിൻ

സത്തയെന്നറിയുന്നവൻ!

ശൂന്യം ഞാനെങ്കിലീ വിശ്വം
ശൂന്യമെന്നറിയുന്നവൻ!

ഞാനില്ലെന്നാകി,ലില്ലല്ലോ,

കൃഷ്ണൻ,യേശു, മുഹമ്മദും

ഞാനില്ലെന്നാകി,ലില്ലല്ലോ

ദൈവവും ദേവ വൃന്ദവും!
--------------- 
(4)ഗ്നോ.ബൈ-മനസ്സിന്റെ മുഴക്കം:131/7
  ------------------------തുടരും


മനുഷ്യപുത്രനുമായി..8

ഒരു

നിശ്ശബ്ദാഭിമുഖം

          -8-

ഏക വീഥീ വൃഥാബോധം

ത്യജിച്ചീടുക യാത്രികർ.

വഴിയേതിൽ നടന്നാലു-

മെത്തീടുന്നതു മുക്തിയിൽ!

ഏതു പാത വരിച്ചാലും

കണ്ണു വേണം പദങ്ങളിൽ !


വിശ്വാത്മാവു വസിച്ചീടു-

ന്നുണ്മ,യായതി ലൊക്കെയും.

വിശ്വാത്മാവിൽ ലയിക്കുമ്പോ-

ളതാ,ണെന്നുടെ മുക്തിയും!

ത്യജിപ്പൂ,സത്യവിശ്വാസ-


മെന്നുള്ളൊ,രന്ധ വീക്ഷണം!

കാണുന്നേൻ സത്യ മെന്തെന്ന

ചോദ്യത്തിൽ നിന്റെ മൌനവും!(3)

ഒരുവൻ സത്യ വിശ്വാസ-

മെന്നു ചൊല്ലുന്നതൊക്കെയും

അപരന്നന്ധ വിശ്വാസ-

we


മായിത്തീരുന്നതെങ്ങനെ?

എല്ലാം ശരി,യതേനേരം

തെറ്റുമാണിവയൊക്കെയും!
-------------------------------------
(3)സെന്റ്.ജോൺ:18/3

                             ------------------------തുടരും

                 



   



Thursday, February 16, 2012

മനുഷ്യപുത്രനുമായി..8, 9













2012, ഫെബ്രുവരി 16, വ്യാഴാഴ്ച
ഒരു


നിശ്ശബ്ദാഭിമുഖം

         -9-

തെറ്റും ശരിയു,മെന്നാളും

സമൂഹസൃഷ്ടി,യല്ലയോ?

വന്നു പോകുന്ന സത്യങ്ങ-

ളല്ലാതെന്ത് മമാശ്രയം?

സമൂഹപ്പൊതു നന്മയ്ക്കേ

പുണ്യപാപങ്ങളൊക്കെയും.

കാലം തോറു,മിടം തോറും

മാറീടുന്നവ നിശ്ചയം.

വിശ്വാസം ദൃഢമാണെങ്കി-

ലതേ സത്യം സ്വചിന്തയിൽ.

അതാർക്കുമതു താനത്രേ

ഇല്ല യാതൊരു ഭേദവും.

വ്യക്തി സത്യം തെളിച്ചോട്ടെ

തന്റെ,യേകാത്മ പാതകൾ.

മറക്കായ്ക സമൂഹത്തിൻ

നീതിയും പൊതുധാരയും.

പൊതു വീഥി,യൊരുത്തർക്കും

സ്വന്തമല്ല നിനയ്ക്കുക.

പൊതു പാതകളേവർക്കും

സ്വന്തമെന്നും നിനയ്ക്കുക.

ഇതിലേയെന്നു ചൊന്നീടാ-

നാരാണു വഴി കണ്ടവൻ?

------------------------തുടരും


പോസ്റ്റ് ചെയ്തത് abrahammoozhoor ല്‍ 8:45 am
0 അഭിപ്രായ(ങ്ങള്‍) ഇത് ഇമെയിലയയ്‌ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
Twitter ല്‍‌ പങ്കിടുകFacebook ല്‍‌ പങ്കിടുക


2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

Monday, February 13, 2012

മനുഷ്യപുത്രനുമായി..7



ഒരു


നിശ്ശബ്ദാഭിമുഖം

              -7-

പ്രപഞ്ചത്തിൻ മഹാപ്രാണൻ

തനുവിൻ പ്രാണ,നെന്നപോൽ,

ഏതിടത്തും വസിക്കുന്നു

മൂർത്താമൂർത്ത,മനശ്വരം,

ജീവിച്ചീടുന്നു കാലത്തി-

ന്നനാദ്യന്ത പ്രഹേളിയിൽ!

സർവ്വസത്ത,യിതേസത്യം

സമാധാരം സമസ്തവും

പ്രപഞ്ചാത്മാ,വിതേദൈവ-

മേതു പേരിൽ വിളിക്കിലും!

ജീവാത്മാവു,മതേ ദൈവം

സർവ്വം പ്രാണ നിബന്ധിതം !

ചരാ ചരങ്ങളെല്ലാവും

ജനിച്ചീ ദൈവ സത്തയിൽ !

മനുഷ്യപുത്ര,നാകുന്നു

ജനിച്ചവരി,ലുന്നതൻ!

അവൻ ദൈവ സുതൻ തന്നെ

അശേഷ,മില്ല സംശയം!

ദൈവപുത്രനവൻ മാത്ര-

മെന്നു ചൊല്ലുന്ന ദർശനം

ഹരിച്ചാലും മഹാത്മാവേ,

എല്ലാം നിൻ മക്കളാകയാൽ!

      ------------------------തുടരും

Sunday, February 12, 2012

മനുഷ്യപുത്രനുമായി..4,5,6



ഒരു


നിശ്ശബ്ദാഭിമുഖം


                 -4-

തെരുവിൽ കൂടിയാർക്കുന്നു

പേ, പിടിച്ചനുയായികൾ!

തല താഴ്ത്തി നടക്കുന്നു

നടുക്കായൊരു ദൈന്യത!

ആസനത്തി,ലിരിക്കുന്നു

പീലാത്തോസൊരു ളോഹയിൽ!

എറ്റേണൽ സിറ്റി തൊട്ടിങ്ങു

ചുറ്റേണിപ്പള്ളിയോളവും

പാര കൂർപ്പിച്ചു വയ്ക്കുന്നു

നിൻ ശിഷ്യാഭാസ സഞ്ചയം!

ശവക്കല്ലറ മാന്തീടു-

ന്നിരുളിൻ മറ വച്ചവർ.

ബലാത്സംഗം നടത്തുന്നു

ചത്ത പെണ്ണിൻ ജഢത്തിലും

പൂർവ്വാസ്ഥികൾ പെറുക്കുന്നു

വാടകപ്പയ്യനേകുവാൻ.

നാഡീ ശക്തിക്ക് നന്നത്രേ

സൂപ്പു വച്ചു കുടിക്കുകിൽ!

അവർ തട്ടിക്കളിക്കുന്ന-

തമ്മൂമ്മത്തലയോട്ടികൾ!


                 -5-

മൌനത്തിൻ കടലോരത്ത്

മത്സ്യത്തള്ള പിടഞ്ഞതും

സമ്മോദം തലവർക്കായോ-

രമ്മ വേഷ,മഴിപ്പതും

അതു കാണും വെറും കന്യ-

യ്ക്കഭയം കിണറാവതും,

കാണ്മീലേ, നിന്റെയാഗോള

രക്ഷകർ - സ്വർഗ്ഗപാലകർ?

ഇവ കുത്തിപ്പിളർന്നില്ലേ

പിന്നെയും നിന്റെ മാർവ്വിടം?

ഇവ തന്ന,തെനിക്കെത്ര

നിദ്രയില്ലാത്ത രാത്രികൾ?

മക്കളേ,യുപ്പു നോക്കുന്ന

മഹാ പുണ്ണ്യ പ്രഘോഷകർ!

വെന്തീങ്ങ തപ്പി മാറത്തു

പരതും കരവേലകൾ!

എല്ലാം നീയറിവീലെന്നോ,

എങ്ങു നിൻ ചാട്ടവാറുകൾ?

ഇടം കിട്ടുമിടത്തെല്ലാം

പിച്ച തെണ്ടുന്ന പെട്ടികൾ!

അവ ഛർദ്ദിച്ചു കൂട്ടുന്നു

കള്ളന്മാരുടെ കീശയിൽ!

              -6-

കാപട്യങ്ങൾ പ്രഘോഷിച്ചു

കാതടപ്പിക്കു,മജ്ഞരേ,

അവൻ ചോദ്യമെറിഞ്ഞില്ലേ

നിങ്ങൾ തൻ ശീർഷ നാഡിയിൽ?

“കരയും കടലും ചുറ്റി

സഞ്ചരിക്കുന്നതെന്തിനു്?

മതത്തിൽ ചേർത്തു നിങ്ങൾതൻ

നരകത്തീ പടർത്തുവാൻ?”(1)

സ്വർഗ്ഗരാജ്യം മനസ്സിന്നുൾ(2)

വാനിൽ നിക്ഷിപ്ത,മല്ലയോ?

സർവ്വ വേദവു,മോതുന്ന-

തിതാ,ണില്ലൊരു സംശയം!

ഓം സ്വരം സമ,മാത്മാവു-

മുണ്മ,സത്യസ സത്യവും!

ഇതല്ലയോ, തപം കൊണ്ടു

കണ്ടു പൂർവ്വ മനീഷികൾ!

ദൈവസത്യം പ്രപഞ്ചത്തിൽ

വ്യാപിതം ജീവസത്യമായ് !

ജീവസത്യം ശരീരത്തിൽ

വ്യാപിതം സത്യ സത്തയായ് !
----------------------------
(1)സെന്റ്.മാത്യു:22/15
(2)കഠോപനിഷത്ത്:1/14, തോമസിന്റെ
സുവിശേഷം(ഗ്നോസ്റ്റിക് ബൈബിൾ)3&113

------------------------തുടരും







Thursday, February 9, 2012

മനുഷ്യപുത്രനുമായി..

ഒരു


നിശ്ശബ്ദാഭിമുഖം

നീ,മർത്യപുത്ര,നെന്നാളും

ഭൂമാതിൻ പ്രീയ നന്ദനൻ!

ഇല്ലായ്മ തൻ പുറമ്പോക്കിൽ

തൊഴുത്തിൻ കൊച്ചു മൂലയിൽ,

സംശയത്തിൻ നികായത്തിൽ

പാതിരാവിൽ പിറന്നു നീ!

വിയത്തിലൊരു നക്ഷത്രം

കണ്ടു നിന്നുടെ കണ്ണുകൾ!

വിദ്വാന്മാരും നൃപന്മാരും

നിരീക്ഷിച്ചു സവിസ്മയം!

താതനേയറിയാൻ മാത്ര-

മറിഞ്ഞീടാ,തലഞ്ഞു നീ,

നാടു ചുറ്റി നടന്നപ്പോൾ

നീയറിഞ്ഞു മനുഷ്യരെ!

ഒടുവിൽ ദൈവ,മേവർക്കും

പിതാവെന്നു,മറിഞ്ഞു നീ!

ഈശ്വരൻ തന്നെ,യേവർക്കും

താതനെന്നുള്ള ദർശനം

അഗ്നിയായി പടർന്നപ്പോൾ

ജ്വലിച്ചൂ നിന്റെ ഹൃത്തടം

-2-

മനുഷ്യദുഃഖ,മാകുന്നു

തന്റെ വേദനയെന്നതും

കണ്ടൂ ഹൃദയ വെട്ടത്തിൽ

ഹസ്താമലക,മെന്നപോൽ!

മർത്യയാതന തൻ ക്രൂശും

താങ്ങി നീയേങ്ങിയെത്തവേ,

കപാലഗിരി കയ്യേറ്റു

നിന്നേ, തൻ ശീർഷ വേദിയിൽ!

അവർ നിൻ മൃതി ഘോഷിക്കെ

നീ,ജനിച്ചു ജനങ്ങളിൽ!

വിലയ്ക്കെടുത്തവർ പിന്നെ

നിൻ പ്രേഷ്ഠ മണവാട്ടിയെ!

ഞാനോ? ഞാനാരു്? നീയല്ലാ-

താരുമില്ലെന്നു കണ്ടവൻ!

നീ; ഞാനു,മവരും ഭിന്ന-

രല്ലെന്നുമറിയുന്നവൻ!

നിന്റെ കേവലബാല്യത്തി-

ലാശാരിപ്പണി ശാലയിൽ,

ക്രൂശിൻ തടി മുറിക്കുമ്പോൾ

മൺചിരാതായെരിഞ്ഞു നീ.

ഞാനന്നൊരു ശവപ്പെട്ടി-

വീട്ടിൽ ഹോമിച്ചു ജീവിതം!

-3-

മണ്ണെണ്ണപ്പുക തിന്നെന്നും

പുണ്ണുപോൽ വിങ്ങി കണ്ണുകൾ!

പതിച്ചിരുന്നു നിൻ ചിത്ര-

മന്നും മാനസ ഭിത്തിയിൽ!

നമ്മൾ തീർത്തും നിരാലംബർ

കേവലം നാടുതെണ്ടികൾ!

ഈ വിചാരമടുപ്പിച്ചു

നിന്നി,ലെന്നുടെ മാനസം

അവർ നിൻ രക്ത മാംസങ്ങൾ

വിറ്റു വാങ്ങി സുഖാസനം!

പൊയ്മുഖം വച്ചു ദീക്ഷിച്ചാ-

രിരട്ടത്താപ്പു വിദ്യകൾ

സത്യവിശ്വാസ ഖഡ്ഗം കൊ-

ണ്ടരിഞ്ഞിട്ടു ശിരസ്സുകൾ!

‘ഓൾഡുമങ്കിൻ’ മുഴുക്കുപ്പി

പോലെ മിന്നുന്ന ചാപ്പലിൽ

അവർ നിന്നെ പ്രതിഷ്ഠിച്ചു

മിഴി പൊട്ടിച്ചു മണ്ടയിൽ!

മനുഷ്യപുത്ര, കാണ്മീലേ-

നിന്നുൾക്കണ്ണിവ നിത്യവും?

നീ ജന്മമാർന്ന കാലത്തി-

ന്നതേ രൂപങ്ങ,ളിന്നിതാ!

-4-

തെരുവിൽ കൂടിയാർക്കുന്നു

പേ, പിടിച്ചനുയായികൾ!

തല താഴ്ത്തി നടക്കുന്നു

നടുക്കായൊരു ദൈന്യത!

ആസനത്തി,ലിരിക്കുന്നു

പീലാത്തോസൊരു ളോഹയിൽ!

എറ്റേണൽ സിറ്റി തൊട്ടിങ്ങു

ചുറ്റേണിപ്പള്ളിയോളവും

പാര കൂർപ്പിച്ചു വയ്ക്കുന്നു

നിൻ ശിഷ്യാഭാസ സഞ്ചയം!

ശവക്കല്ലറ മാന്തീടു-

ന്നിരുളിൻ മറ വച്ചവർ.

ബലാത്സംഗം നടത്തുന്നു

ചത്ത പെണ്ണിൻ ജഢത്തിലും

പൂർവ്വാസ്ഥികൾ പെറുക്കുന്നു

വാടകപ്പയ്യനേകുവാൻ.

നാഡീ ശക്തിക്ക് നന്നത്രേ

സൂപ്പു വച്ചു കുടിക്കുകിൽ!

അവർ തട്ടിക്കളിക്കുന്ന-

തമ്മൂമ്മത്തലയോട്ടികൾ!