അനാദിയാദികാലത്തു്
ഞാനോ നീയോ നിനച്ചുവോ,
ശലഭച്ചിറകുംവീശി
ജനിക്കും നമ്മളൂഴിയിൽ
തേനും പൂമ്പൊടിയും സ്വപ്നം
കണ്ടുമുണ്ടും സ്വദിക്കുവാൻ,
മാത്രകൾക്കൊണ്ടു ദൌത്യങ്ങൾ
പൂർത്തിയാക്കി മടങ്ങുവാൻ.
കുറിച്ചിട്ടുണ്ടകത്താളിൽ
ധർമ്മാധർമ്മവിചിന്തനം:
വാനിലും ഭൂവിലും പുത്തൻ
ഭാവുകങ്ങൾ വിതയ്ക്കുക.
മരം പൂക്കുന്ന രോമാഞ്ചം
തിരിച്ചേകുക ഭൂമിയിൽ.
പൂക്കൾ കായുകളാവട്ടെ,
പാകമാകട്ടെ വിത്തുകൾ.
വിത്തുപൊട്ടി മുളയ്ക്കട്ടെ
വളരട്ടെ തളിർപ്പുകൾ.
ഇതേ ചക്രം കറുങ്ങുമ്പോ-
ളതേ നമ്മുടെ ധന്യത!
ലയിക്കാം പിന്നെ യാത്മാവാ-
യാകാശത്തിൻ പ്രശാന്തിയിൽ!
ആകാശം തറവാടാണു്
ഐശ്വര്യാനന്ദസാഗരം!
അനാദ്യന്ത പ്രവാഹത്തിൻ
കണമായ് പുതുവത്സരം
ഉദിച്ചുനിൽക്കെയർത്ഥിക്കാം
പൂക്കളാകട്ടെ നാളുകൾ.
നന്മ തൻപുണ്യമേവർക്കു-
മാശംസിക്കാം പരസ്പരം!
----*----010116